കിണറിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപകന്റെതാണെന്ന് തിരിച്ചറിഞ്ഞു

March 27, 2023 - By School Pathram Academy

കാസർകോട് ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ കിണറിൽ കാണപ്പെട്ടത് അധ്യാപകൻ്റെ മൃതദേഹമെന്ന് സൂചന.  സംഘടന നേതാവ് കൂടിയായ പിവി പ്രദീപനാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് മരണ കാരണമെന്നാണ് സൂചന.

കാസർകോട് : നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപകന്റെതാണെന്ന് തിരിച്ചറിഞ്ഞു. മട്ടന്നൂർ വെളിയം പറമ്പ് സ്വദേശിയും മാന്യയിൽ താമസക്കാൽ നിന്ന് പി വി പ്രദീപൻ (51) ആണ് മരണപ്പെട്ടത്. മാന്യയിലെ ജ്ഞാനോദയ എയ്ഡഡ് ബേസിക് സ്കൂളിലെ അധ്യാപകനായിരുന്നു. കെ പി എസ് ടി എ അധ്യാപക സംഘടന നേതാവ് കൂടിയായിരുന്നു. കുടുംബ കലഹത്തെ തുടർന്ന് ഈ മാസം 22 മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അജ്ഞാത മൃതദേഹം നഗരത്തിലെ ഒരു ആശുപത്രിക്ക് സമീപത്തെ കിണറിൽ കണ്ടെത്തിയത്. ഈ വിവരത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെത്തിയ പ്രദീപിന്റെ ഭാര്യയും അധ്യാപികയുമായ രമ്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ മകളാണ്. പരേതനായ അമ്പു നായർ സരോജിനി ദമ്പതികളുടെ മകനാണ്. ഹരീന്ദ്രൻ, സന്തോഷ്, ഷീല, ശാന്ത എന്നിവർ സഹോദരങ്ങളാണ്.

 

കറന്തക്കാട് അശ്വനി നഗറിലെ മല്ല്യ ആശുപത്രി പരിസരത്തെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കിണറിലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രി പരിസരത്ത് ദുര്‍ഗന്ധം വമിക്കാൻ തുടങ്ങിയതിനെ തുടര്‍ന്ന് പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. വിവരത്തെ തുടർന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം പരിശോധന നടത്തിയിരുന്നു.

 

ഫറൂഖ് എന്ന യുവാവിന്റെ സഹായത്തോടെ അഴുകിയ മൃതദേഹം പുറത്തെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അഗ്‌നിരക്ഷാ സേനയും സഹായത്തിന് എത്തിയിരുന്നു. ഫോറന്‍സിക്ക് വിഭാഗം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. ഭാര്യ രമ്യ കരിവെള്ളൂർ സ്വദേശിനിയാണ്.

Category: News