സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് നാളെ മുഖ്യമന്ത്രി തിരിതെളിയിക്കുന്നതോടെ . 2023 – 24 വർഷത്തെ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമാകും. തുടർന്ന് 4 ദിനങ്ങളിൽ 24 വേദികളിലായി രണ്ട് വിഭാഗത്തിൽ 239 ഇനങ്ങളിൽ 14,000 ൽ പരം പ്രതിഭകൾ മാറ്റുരയ്ക്കുന്നു.
രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. 24 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 239 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഇന്നു കലോത്സവ വിളംബര ജാഥ നടക്കും.
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ കപ്പ് ഇന്ന് കുളക്കടയില്‍ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങും. കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറരയക്ക് ആശ്രാമം മൈതാനത്തെ പ്രധാന വേദിയില്‍ കപ്പ് എത്തിച്ചേരും.
പൊതുജനങ്ങള്‍ക്ക് കപ്പ് കാണാന്‍ അവസരമൊക്കുന്നുണ്ട്. തുടര്‍ന്ന് ട്രഷറിയിലേക്ക് മാറ്റും. പതിനാലായിരത്തോളം പ്രതിഭകള്‍ അണിനിരക്കുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ കൊല്ലം സജ്ജമായി കഴിഞ്ഞു.