ഓൺലൈൻ ഗെയിം വ്യാപകമാകുന്നത് ആത്മഹത്യകളിലേക്കടക്കം നയിക്കുന്ന സാചര്യത്തിൽ അച്ഛനമ്മമാർക്കും അധ്യാപകർക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം

December 12, 2021 - By School Pathram Academy

ഓൺലൈൻ ഗെയിം വ്യാപകമാകുന്നത് ആത്മഹത്യകളിലേക്കടക്കം നയിക്കുന്ന സാചര്യത്തിൽ അച്ഛനമ്മമാർക്കും അധ്യാപകർക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. കളിക്കുന്നതിനിടെ ഗെയിമിൽ അസ്വഭാവികത തോന്നിയാൽ ഉടൻ കളി അവസാനിപ്പിച്ച്, അവസാനം കണ്ട സ്ക്രീൻ ഷോട്ടെടുക്കാൻ കുട്ടിക്ക് നിർദേശം നൽകണം, ഗെയിമിനിടെ അപരിചിതർക്ക് സ്വകാര്യ വിവരങ്ങൾ കൈമാറരുത് തുടങ്ങി കുട്ടികൾ ഗെയിം കളിക്കുമ്പോൾ അച്ഛനമ്മമാരും അധ്യാപകരും സ്വീകരിക്കേണ്ട മുൻകരുതലുകളാണ് നൽകിയിരിക്കുന്നത്. ചില ഗെയിമുകളോടുള്ള അമിതാഭിമുഖ്യം ജീവൻപോലും അപകടത്തിലാക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലത്തിന്റെ നിർദേശം.

കുട്ടികൾ ചെയ്യേണ്ടത്

കളി അച്ഛനമ്മമാരുടെ സാന്നിധ്യത്തിൽ മാത്രം മതി.

ഗെയിമിൽ രജിസ്റ്റർ ചെയ്യുമ്പോൾ ശരിയായ പേരും വിവരങ്ങളും നൽകരുത്.

അനൗദ്യോഗിക വെബ്സൈറ്റുകളിൽനിന്ന് ഗെയിം ഡൗൺലോഡ് ചെയ്യരുത്.

കളിക്കുന്ന ഉപകരണത്തിൽ ആന്റി -വൈറസ്, പാരന്റ് കൺട്രോൾ ഫീച്ചേഴ്സ് ഇൻസ്റ്റാൾ ചെയ്തിരിക്കണം.

കളിക്കിടെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന മെസേജുകളോ സംസാരമോ സഹകളിക്കാരിൽ നിന്നുണ്ടായാൽ അത് റെക്കോഡ് ചെയ്യണം.

ഗെയിമിനിടെ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

ഇമേജുകളെയും പോപ്പ്- അപ്പുകളെയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.

അച്ഛനമ്മമാരും അധ്യാപകരും ചെയ്യേണ്ടത്

ഓൺലൈൻ ഗെയിമിങ്ങിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണ നൽകണം.

അപരിചിതരിൽനിന്ന് കുട്ടികൾക്കെത്തുന്ന ഫോൺകോളുകൾ, മെസേജുകൾ, ഇ-മെയിൽ സന്ദേശങ്ങൾ എന്നിവയുടെ ഉറവിടം നിരീക്ഷിച്ച് ഉറപ്പുവരുത്തണം.

എന്ത് ഗെയിമാണ് കുട്ടികൾ കളിക്കുന്നതെന്നും അവരുടെ പ്രായത്തിനനുസരിച്ചുള്ള ഘടകങ്ങൾ മാത്രമാണോ അതിലുള്ളതെന്നും പരിശോധിക്കണം.

ശരീരചലനങ്ങൾ കൂടി ആവശ്യമുള്ള വീഡിയോ ഗെയിമുകൾ ഇപ്പോൾ ലഭ്യമാണ്. അതുപോലെ ശ്രദ്ധ, പ്രശ്നപരിഹാരം മുതലായ കഴിവുകൾ മെച്ചപ്പെടുന്ന തരത്തിലുള്ള ഗെയിമുകളും ഉണ്ട്. അത്തരം ഗെയിമുകൾ തരിഞ്ഞെടുക്കാൻ നിർദേശിക്കാം.

അമിത ദേഷ്യം, പെട്ടെന്നുള്ള ഉൾവലിവ്, പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ താത്പര്യകുറവ് തുടങ്ങി കുട്ടിയുടെ സ്വഭാവത്തിലെ ചെറിയമാറ്റങ്ങൾ പോലും കണ്ടെത്തി ആവശ്യമെങ്കിൽ കൗൺസലറുടെയോ ഡോക്ടറുടെയോ സഹായം തേടണം.

മണിക്കൂറുകളോളം ഓൺലൈൻ ഗെയിമിൽ സമയം ചെലവഴിക്കാൻ കുട്ടികളെ അനുവദിക്കരുത്.